ജെ.സി ഡാനിയല്‍ പുരസ്കാരം ഷീലയ്ക്ക്
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 2019 ജൂലായ് 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ വച്ച് സമ്മാനിക്കും.
പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോൺ പോൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയർത്തിയിരുന്നു. 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീകുമാരൻ തമ്പിക്കുമാണ് ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളിൽ ഷീല അഭിനയിച്ചിരുന്നു. 1980ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി ശക്തമായ തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. കുയിലിന്റെ കൂട് എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
