ദീർഘദൂര തീവണ്ടികളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽകോച്ചുകളിലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ സീറ്റുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിക്കും.
തിരുവനന്തപുരം-ചെന്നെ മെയിൽ, കൊച്ചുവേളി-ബെംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തിൽ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ട്‌മെന്റുകളിലൊന്നിൽ ഒന്നുമുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി മാറ്റി. മുൻകൂർ അറിയിപ്പുനൽകാതെ സീറ്റുകൾക്ക് മുകൾഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
