സൂറത്തിലെ തീപ്പിടിത്തത്തില്‍ മരണം 23 ആയി; എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം
ഗുജറാത്തിലെ സൂറത്തിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരണം 23 ആയി. അതിനിടെ, വാണിജ്യ കെട്ടിട സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ സംസ്ഥാനത്തെ കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിർദ്ദേശം നൽകി. സുരക്ഷാ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ കോച്ചിങ് സെന്റർ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം അവ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.
സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിക്കഴിഞ്ഞു. തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാൽപ്പതോളം കോച്ചിങ് സെന്ററുകളും അധികൃതർ പൂട്ടി മുദ്രവച്ചു. അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് കമ്മീഷണർ പറഞ്ഞു.
23 പേർ മരിക്കാനിടയായ തീപ്പിടിത്തത്തിൽ രണ്ട് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലും അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീപിടിത്തമുണ്ടായപ്പോൾ 50 ഓളം കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു.
