കെവിൻ കൊലക്കേസിൽ വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയിൽ ആവർത്തിച്ചു.അച്ഛൻ ചാക്കോ, പ്രതി നിയാസ്, എസ് ഐ എം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിൻ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്നും അച്ഛൻ ചാക്കോ പറഞ്ഞതായി നീനു കോടതിയില്‍ മൊഴി നല്‍കി. കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു കോടതിയില്‍ പറഞ്ഞു. എസ് ഐ എം.എസ്. ഷിബു കെവിന്‍റെ കഴുത്തിൽ പിടിച്ച് തള്ളിയെന്നും. അച്ഛന്‍ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു വ്യക്തമാക്കി.
