ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിൽ കടത്തിയ 1.2 കിലോഗ്രാം സ്വർണം പിടികൂടി
ഗർഭനിരോധനഉറയിൽ ദ്രവരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്നാസ് (25) എന്നിവരാണ് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ പിടിയിലായത്.
വ്യാഴാഴ്ച 10 മണിയോടെ വാളയാർ -പാലക്കാട് ദേശീയപാതയിൽ കഞ്ചിക്കോട് കുരുടിക്കാടായിരുന്നു പരിശോധന. അബ്ദുൾ ജസീർ ഷാർജയിൽനിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിച്ച സ്വർണം അജ്നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറിൽ കടത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴിനൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ പ്രത്യേകം സൂക്ഷിച്ചാണ് സ്വർണം കടത്തിയത്. ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമായിട്ടില്ല. മുമ്പും സ്വർണം കടത്തിയതായി ചോദ്യംചെയ്യലിൽ ഇരുവരും മൊഴി നൽകി. ഒരുതവണ സ്വർണം കടത്തിയാൽ ഒരുലക്ഷം രൂപയും ഒരു മൊബൈൽ ഫോണുമാണ് പ്രതിഫലമെന്നും ഇവർ മൊഴി നൽകി - ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുതവണ ഉപയോഗിച്ച ഫോൺ പിന്നീട് ഉപേക്ഷിക്കും.
തുടരന്വേഷണത്തിനായി സ്വർണത്തോടൊപ്പം അജ്നാസിനേയും അബ്ദുൾ ജസീറിനേയും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി.
