Peruvayal News

Peruvayal News

വായു ' ചുഴലികാറ്റ് ; കേരളത്തില്‍ 9 ജില്ലകളിൽ യെല്ലോ അലർട്ട്

വായു ' ചുഴലികാറ്റ് ; കേരളത്തില്‍ 9 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം:  'വായു 'ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച പുലർച്ചെ ഗുജറാത്ത്‌ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവ- ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 


മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കൊടുങ്കാറ്റ് അറബികടലിലേക്ക് തല്ക്കാലം ഉൾവലിഞ്ഞിരിക്കുകയാണ്. 

കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഗുജറാത്ത്‌ സർക്കാർ അവധി പ്രഖ്യാപിച്ചു.


അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത്‌ തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നത്. 


സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.


അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. വായു ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കടലാക്രമണവും കനത്ത കാറ്റും തീരത്ത് തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 


ആലപ്പുഴ


ആലപ്പുഴയുടെ തീരദേശത്ത് രൂക്ഷമായ കടലാക്രമണമാണ്. അമ്പലപ്പുഴ മേഖലയിൽ മുപ്പതിലധികം വീടുകൾ ഇപ്പോള്‍ തന്നെ തകർച്ചാ ഭീഷണിയിലാണ്. അറ്റകുറ്റപ്പണി നടത്താത്തത് മൂലം കടൽഭിത്തി തകർന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. 


അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഗിരീഷിന്‍റ് വീട് കടൽ പ്രക്ഷുബ്ദമായപ്പോൾ അപ്പാടെ തകർന്നു. ഗിരീഷിന്‍റെ മാത്രമല്ല സമീപത്തെ മറ്റ് വീടുകളും തകർച്ചയുടെ വക്കിലാണ്. വേലിയേറ്റ സമയത്ത് വീടിന്‍റെ ഓരോ ഭാഗങ്ങളായി തകർന്നുവീഴും. പലരും സ്വന്തം വീട് ഉപേക്ഷിച്ച് ഇപ്പോള്‍ തന്നെ ബന്ധു വീടുകളിൽ അഭയം തേടുകയാണ്. 


എറണാകുളം


പുലിമുട്ടോടുകൂടിയ കടൽഭിത്തി വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴുള്ള കടൽഭിത്തിയാകട്ടെ തകർന്നിട്ട് പത്ത് വർഷത്തിലധികമായി. എറണാകുളം ചെല്ലാനത്ത് രണ്ട് ദിസവമായി തുടരുന്ന കടാലക്രമണം തീരദേശ വാസികളെ കൂടുതൽ ഭയപ്പാടിലാക്കിയിരിക്കുകയാണ്. കടൽക്ഷോഭം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ശക്തമായ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ചെല്ലാനത്തുകാർ. 


കലിതുള്ളിയെത്തുന്ന തിരമാലകൾ തീരത്തെ വീടുകൾ എടുക്കുമോയെന്ന അശങ്കയിലാണ് ആളുകള്‍. കടൽ ക്ഷോഭം തടയാൻ കടൽ ഭിത്തിയോ പുലിമുട്ടോ നിർമ്മിക്കണമെന്നത് ഇവരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഓഖി ദുരന്തത്തിനു ശേഷം എട്ടു കോടി രൂപ ചെലവിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ തുടങ്ങിയ പണികൾ എങ്ങുമെത്തിയില്ല. പല തരത്തിലുള്ള സമരങ്ങൾ ഇവർ നടത്തി. പ്രയോജനം ഉണ്ടായില്ല. അതിനാൽ ഇത്തവണ കൂടുതൽ ശക്തമായ തീരുമാനത്തിലാണിവർ. 


ഉച്ചക്ക് ശേഷം നാലു മണിയോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാകും. നാട്ടുകാർ ചാക്കിൽ മണൽ നിറച്ച് ഭിത്തി നിർമ്മിച്ചാണ് തീരത്തെ വീടുകൾ സംരക്ഷിക്കുന്നത്. ഇതെല്ലാം മറികടന്ന് വീടുകളിലൂടെ കയറി വെളളം റോഡിലുമെത്തും. ഇത് തീരദേശ ഹൈവേയിൽ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. രാത്രി ഒൻപത് മണി വരെ ഇതാണ് അവസ്ഥ. തീരദേശ വാസികളുടെ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തുന്നുണ്ട്. കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകും. 


കോഴിക്കോട്


കടൽക്ഷോഭം ശക്തമായതോടെ കോഴിക്കോട് തീരത്തെ വീടുകളിലും വെള്ളം കയറിത്തുടങ്ങി.  വെസ്റ്റ്ഹില്ലിലെ ഗാന്ധിനഗർ കോളനിയിലെ പല വീടുകളിലും താമസിക്കാൻ പറ്റാതെയായി. ശക്തമായ കടൽ ഭിത്തി ഇല്ലാത്തതാണ് പ്രധാന പ്രശ്നം.


കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗാന്ധി നഗർ കോളനിയിലെ 212 വീട്ടുകാർക്കും രാത്രി ഉറക്കം കിട്ടില്ല. അർധരാത്രിയാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. കടലിൽനിന്ന് അഞ്ച് മീറ്റർ മാത്രം അകലെയാണ് വീടുകൾ. കോന്നാട് ബീച്ച് മുതൽ പള്ളിക്കണ്ടി ഭാഗംവരെ പലയിടത്തും കടൽഭിത്തി തകരുകയാണ്.

Don't Miss
© all rights reserved and made with by pkv24live