അജാസില്‍ നിന്ന് ശല്യമുണ്ടായിരുന്നുവെന്ന് സൗമ്യയുടെ മകന്റെ മൊഴി
മാവേലിക്കരയിൽ കൊല്ലപ്പെട്ട സിപിഒ സൗമ്യയുടെ മകന്റെ മൊഴി പുറത്ത്. അജാസിൽ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നുവെന്നാണ് സൗമ്യയുടെ മകന്റെ മൊഴി. മൂത്ത മകൻ ഋഷികേശാണ് മൊഴി നൽകിയത്.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ പോലീസിനോട് കാര്യങ്ങൾ പറയണമെന്ന് അമ്മ തന്നോട് നിർദേശിച്ചിരുന്നുവെന്നാണ് സൗമ്യയുടെ 12 വയസ്സുള്ള മകൻ ഋഷികേഷ് മൊഴി നൽകിയത്. അജാസിൽ നിന്ന് ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് സൗമ്യ മുൻകൂട്ടി കണ്ടിരുന്നുവെന്നത് ഈ മൊഴിയിൽ നിന്ന് വ്യക്തമാണ്.
തൃശ്ശൂരിൽ പോലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം. ആറ് വർഷത്തെ സൗഹൃദം തകർക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അജാസിന്റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊല്ലാനുറച്ച് കൊണ്ട് വള്ളികുന്നത്ത് അജാസ് എത്തിയത് എളമക്കരയിൽ നിന്ന് വാടകക്കെടുത്ത കാറിലാണെന്നും റിപ്പോർട്ടുകളുണ്ട്.
