മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്റെ അംഗമായി മന്‍മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ രാജ്യസഭാ എം.പി മദൻലാൽ സെയ്നി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് മൻമോഹൻ സിങ് മത്സരിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ഥിയെ നിയോഗിക്കാത്തതിനെ തുടര്‍ന്ന് മന്‍മോഹന്‍ നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തുവന്നു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചിരുന്നു. 1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിങ്.
