ഉന്നാവ് കേസിന്റെ വിചാരണ ഡൽഹിയിലേക്ക്; സിബിഐ ഉദ്യോഗസ്ഥൻ 12 മണിക്ക് ഹാജരാകണമെന്ന് സുപ്രീംകോടതി
ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗർ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയടക്കം ഡൽഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജൻ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെൺകുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീർഘനാളായി പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.
ഇതിനിടെ ബലാത്സംഗ കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥൻ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥർ ലഖ്നൗവിലാണെന്നും ഇന്ന് 12 മണിക്ക് ഹാജരാകുക അപ്രയോഗികമാണെന്നും നാളെ ഹാജരകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചൂണ്ടിക്കാട്ടിയപ്പോൾ അതിന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളേക്ക് മാറ്റിവെക്കാനാവില്ല 12 മണിക്ക് സിബിഐയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ കോടതിയിലെത്തണമെന്ന് ചീഫ് ജസ്റ്റിസ് കർശനമായി ആവശ്യപ്പെടുകയായിരുന്നു.

