കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നത് കേരളം മാറ്റിവയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ.
കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നത് കേരളം മാറ്റിവയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ.
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റോഡപകടം കുറയ്‌ക്കാനെന്ന പേരിൽ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം ഗതാഗത മേഖലയിൽ വൻകിട കുത്തകകൾക്ക് പിടിമുറുക്കാൻ അവസരം നൽകും.
പൊതുമേഖലാ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുകയാണ് കേന്ദ്രം.മോട്ടോർ വാഹന ചട്ടലംഘനങ്ങൾക്കുള്ള പിഴ താങ്ങാനാകാത്തവിധം വർധിപ്പിച്ചു. വാഹന പരിശോധനയ്‌ക്കിടെ പൊലീസും മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥന്മാരും പിഴ ചുമത്തിയാൽ ആരും അടയ്‌ക്കാൻ സന്നദ്ധമാകില്ല.
കടുത്ത പിഴയൊടുക്കി ജോലിചെയ്യാൻ തൊഴിലാളികളെ കിട്ടാതാകും. സെപ്‌തംബർ ഒന്നിന് പ്രാബല്യത്തിൽവന്ന നിയമം അപ്രായോഗികമാണെന്ന് വിലയിരുത്തി ചില സംസ്ഥാനങ്ങൾ നടപ്പാക്കാതെ മാറ്റിവച്ചു. കേരളത്തിലും ഈ നിയമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവയ്‌ക്കണം. ജനങ്ങൾക്കും മോട്ടോർ തൊഴിലാളികൾക്കും ആശ്വാസം ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

