ആരാധനങ്ങളുടെ വലുപ്പമനുസരിച്ച് വിശ്വാസികൾക്ക് പ്രവേശനം നൽകണം.
ഡോ.ഹുസൈൻ മടവൂർ
സമ്പൂർണ്ണ ലോക് ഡൗൺ പിൻവലിച്ച് ആഴ്ചകൾ കഴിയുകയും
സർവ്വ മേഖലകളിലും ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് വിശ്വാസികൾക്ക് പ്രവേശനാനുമതി നൽകണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമൂഹിക അകലവും മറ്റെല്ലാ പ്രോട്ടോകോളുകളും പാലിച്ച് കൊണ്ടാണ് വിശ്വാസികൾ ആരാധനാലയങ്ങളിൽ വരുന്നത്.
മുസ്ലിംകൾ പള്ളികളിൽ പ്രാർത്ഥനക്കെത്തുന്നത് ശരീരശുദ്ധി വരുത്തിയും വൃത്തിയുള്ള വസ്ത്രം ധരിച്ചുമാണ്. നമസ്കരിക്കാനുള്ള വിരിപ്പും (മുസ്വല്ല) അവർ കൊണ്ടുവരികയും ചെയ്യും. അടച്ചിട്ട ബസ്സുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും അമ്പതും നൂറും മുന്നൂറും പേർ മണിക്കൂറുകളോളം യാത്ര ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു പ്രോട്ടോക്കോളും പാലിക്കാതെ എവിടെയും ധാരാളമായി ആളുകൾ ഒത്തുകൂടുന്നുമുണ്ട്. എന്നാൽ തുറന്നിട്ട വിശാലമായ ആരാധനാലയങ്ങളിൽ അരമണിക്കൂർ നേരം മാത്രം പ്രാർത്ഥന നടത്താനനുവാദം നൽകുന്നുമില്ല. ഇത് യാതൊരു ന്യായവുമില്ലാത്ത ഇരട്ടത്താപ്പ് സമീപനമാണ്. എല്ലാം തുറന്ന സാഹചര്യത്തിൽ ജീവിതം സാധാരണ രീതിയിലേക്ക് വരുമ്പോൾ ആരാധനാലയങ്ങളിൽ മാത്രം അധിക നിയന്ത്രണം അടിച്ചേൽപിക്കുന്നത് ശരിയല്ല. മുസ്ലിംകൾക്ക് വെള്ളിയാഴ്ചകളിലും പെരുന്നാളുകളിലും പള്ളികളിൽ പോവാൻ കഴിയാതിരിക്കുന്നത് സഹിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.