രാത്രിസമയ "തെരുവ് പാനീയ" കച്ചവടത്തിന് പെരുവയലിൽ പൂട്ട്
ആരോഗ്യ ഭീഷണി ഉയർത്തുന്ന പാനീയങ്ങളുമായി രാത്രി സമയം തെരുവിൽ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാർക്ക് പെരുവയൽ ഗ്രാമ പഞ്ചായത്തിന്റെ പൂട്ട്. റമസാൻ കാലമായതോടെ ടൗണുകളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പാനീയങ്ങൾ ശരീരത്തിന് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ വരുത്തുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പും പെരുവയൽ ഗ്രാമ പഞ്ചായത്തും നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 6 തെരുവ് കച്ചവടങ്ങൾ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. കുറ്റിക്കാട്ടൂരിൽ രണ്ടും പുവ്വാട്ടുപറമ്പ്, ആനക്കുഴിക്കര, കല്ലേരി എന്നിവിടങ്ങളിൽ ഒന്നു വീതവും സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. രാത്രി 8 മണിയോടെ പ്രത്യക്ഷപ്പെടുന്ന കച്ചവടം രാത്രി വൈകുവോളം തുടരുന്ന കാഴ്ചയാണ്. വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും യുവാക്കൾ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ്.വിവിധ പേരുകളിൽ ഐസും കെമിക്കലുകളും ഉപയോഗിച്ചുണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു. യാതൊരു പരിശോധനക്ക് വിധേയമാക്കാതെയും അനുമതി വാങ്ങാതെയുമാണ് ഇവ തയാറാക്കി വിൽപ്പന നടത്തുന്നത്.
പരിശോധനക്ക് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി. സമീർ, ഭക്ഷൃ സുരക്ഷാ ഓഫീസർമാരായ ഡോ. രഞ്ജിത് പി ഗോപി , ഡോ.അനു എ.പി എന്നിവർ നേതൃത്വം നൽകി. കച്ചവടം തുടർന്നാൽ വസ്തുക്കൾ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.