ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടി 'കൃഷ്ണചന്ദ്രന്‍ എന്ന കൃഷ്ണേന്ദു
അതിജീവനം വിജയത്തിന്റെ പൊൻതിളക്കത്തിലേക്ക് കൃഷ്ണചന്ദ്രൻ എന്ന കൃഷ്ണേന്ദുവിനെ നയിച്ചപ്പോൾ ജീവിത്തിലെ കടുത്ത അവഗണനകളെ തൂത്തെറിഞ്ഞത്തിന്റെ സന്തോഷം. സംസ്ഥാനത്ത് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ച ആദ്യ ഭിന്നലിംഗക്കാരനാണ് കരുനാഗപ്പള്ളി വടക്കുംതല സ്വദേശി കൃഷ്ണചന്ദ്രൻ എന്ന കൃഷ്ണേന്ദു.
സരസ്വതിയുടെ എട്ടാമത്തെ മകനാണ് കൃഷ്ണചന്ദ്രൻ. ആൺകുട്ടി എന്നതിനേക്കാൾ ഒരു സ്ത്രീയായി ജീവിക്കാൻ ആഗ്രഹിച്ച കൃഷ്ണചന്ദ്രൻ പിന്നീട് കൃഷ്ണേന്ദു ആയി മാറുകയായിരുന്നു. മൂത്ത സഹോദരി ബിന്ദുവിനൊപ്പം ചവറ പൻമന മനയിൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച കൃഷ്ണേന്ദു ചേച്ചിയേക്കാൾ ഉയർന്ന മാർക്കോടെയാണ് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചത്.
അച്ഛൻ നേരത്തെ മരിച്ച കൃഷ്ണേന്ദുവിന് കൂട്ട് കിടപ്പു രോഗിയായ അമ്മയും കുറെ പ്രാരാബ്ധങ്ങളും മാത്രമായിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടായെങ്കിലും വിദ്യാഭ്യാസത്തെ അത് തെല്ലും ബാധിക്കരുതെന്ന ഉറച്ച വിശ്വാസമാണ് കൃഷ്ണേന്ദുവിന് മികച്ച വിജയത്തിനു തുണയായത്.
31 വയസായെങ്കിലും പ്രായവും ലിംഗവുമൊന്നും വിദ്യാഭ്യാസത്തിന് ഒരു തടസമല്ല എന്നതാണ് കൃഷ്ണേന്ദുവിന്റെ പോളിസി. അതിനാൽ ബിരുദ പഠനത്തിനായി തയ്യാറെടുക്കുകയാണ് കൃഷ്ണേന്ദു. മികച്ച വിജയം നേടിയ കൃഷ്ണേന്ദുവിനെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
