നിയമങ്ങൾ പാലിച്ചില്ല; കേരളത്തിലെ ഏഴ് ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകൾ പൂട്ടി
കൊല്ലം: നിയമങ്ങൾ പാലിക്കാത്ത ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളത്തിൽ ഏഴ് സ്ഥാപനങ്ങൾ പൂട്ടുകയും 44 കടകൾക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര നിയമം അനുസരിച്ച് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ ബ്യൂറോ ഓഫ് ഫാര്‍മ അംഗീകരിച്ചെത്തിക്കുന്ന മരുന്നുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുൾപ്പെടെയുളള അർബുദ രോഗത്തിനടക്കമുള്ള ജനറിക് മരുന്നുകൾ 80 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുകയും ചെയ്യും. വ്യാപാരികള്‍ക്ക് 20ശതമാനം കമ്മിഷനും ലഭിക്കും. എന്നാല്‍ ജൻ ഔഷധി സ്ഥാപനങ്ങളുടെ ലേബലില്‍ ബ്രാന്‍ഡഡ് മരുന്നുകൾ വിറ്റ് കൂടുതല്‍ ലാഭം നേടാനാണ് ചിലരുടെ ശ്രമം. ഇത് ബോധ്യപ്പെട്ടതോടെയാണ് കേന്ദ്രം പരിശോധന ശക്തമാക്കിയത്.
ആദ്യഘട്ട പരിശോധനയില്‍ തന്നെ സംസ്ഥാനത്തെ 51 സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും 7 സ്ഥാപനങ്ങൾ വ്യക്തമായ മറുപടി നല്‍കാത്തതിനാലാണ് പൂട്ടിയത്. നോട്ടീസ് കിട്ടിയ മറ്റ് സ്ഥാപനങ്ങൾ ഒരാഴ്ചക്കകം മറുപടി നൽകണം.

