പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു
മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു.
പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്.
ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി.
ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക.
നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ.
2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു. ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

