കട്ടിപ്പാറ കർഷക രക്ഷാസമിതി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
താമരശ്ശേരി: വന്യ ജീവികളുടെ അക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ സ്വത്തിനും ജീവനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ വനം വകുപ്പിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും കര്‍ഷകരുടെ സംരക്ഷണത്തിനായി മലയോര മേഖലയില്‍ പ്രത്യേക സംവിധാനമൊരുക്കണണെന്നും മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷക രക്ഷാ സമിതി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക രക്ഷാ സമിതി ചെയര്‍മാന്‍ ബാബു ജോര്‍ജ്ജ് കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു.
കാട്ടു പന്നിയുടെ ആക്രമണത്തില്‍ മരണമടഞ്ഞ വെണ്ടേക്കുംചാല്‍ മുഹമ്മദലിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക, കാട്ടു പന്നികളെ വെടിവെക്കാന്‍ കര്‍ഷകര്‍ക്ക് ലൈസന്‍സ് അനുവദിക്കുക, കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വനം വകുപ്പിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം എ. അരവിന്ദന്‍ സമര പ്രഖ്യാപനം നടത്തി. പ്രേംജി ജയിംസ്, അനിൽ ജോർജ് , ഹാരിസ് അമ്പായത്തോട്, താര അബ്ദുറഹിമാന്‍ ഹാജി, അഡ്വ. ബിജു കണ്ണന്തറ, കുഞ്ഞാലി ചമല്‍, മുഹമ്മദ് ഷാഹിം, ഷംസീര്‍ കക്കാട്ടുമ്മല്‍, സി.കെ.സി. അസ്സയിനാര്‍, ടി.ജെ.ജോസ്, ഗിരീഷ് കുമാര്‍, ബെന്നി ടി ജോസഫ്, സബീഷ്.വി. , ബെന്നി ലൂക്ക തുടങ്ങിയവര്‍ സംസാരിച്ചു.
