കോവിഡിനെതിരെ പ്രതിരോധം തീർത്ത് ബഷീർ
പെരുവയൽ:
തങ്ങളുടെ കർമ്മ പഥത്തിൽ സ്വയം വരക്കുന്ന വൃത്തത്തിൽ ഒതുങ്ങി കൂടുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവറായ എം.കെ മുഹമ്മദ് ബഷീർ.പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായ അദ്ദേഹം യാതൊരു വിധ പ്രതിഫലവും പറ്റാതെയാണ്ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കുന്നത്. ഞായറാഴ്ചകളിൽ പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂളിൽ വെച്ച് നടക്കാറുള്ള കോവിഡ് രോഗ നിർണയ പരിശോധന ക്യാമ്പിലും എല്ലാ ദിവസവും ബഷീറിന്റെ സാനിധ്യം ഉണ്ടായിട്ടുണ്ട്. ക്യാമ്പ് നടക്കുന്ന ഞായറാഴ്ചകളിൽ വിവാഹം പോലുള്ള പരിപാടികൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചു ബഷീർ സ്കൂളിൽ എത്തിയിരിക്കും. അടുത്ത കുടുംബത്തിൽ ഒഴിവാക്കാനാവാത്ത 2 പരിപാടികൾ ഉണ്ടായപ്പോൾ രാവിലെ ക്യാമ്പിൽ വന്നു എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ശേഷം ചടങ്ങിൽ പങ്കെടുക്കുകയും ഉച്ചക്ക് തിരിച്ചു വന്നു വീണ്ടും കര്മനിരതനായി. ക്യാമ്പ് കഴിഞ്ഞ ശേഷം സ്കൂൾ അണുവിമുക്തമാക്കി വൃത്തിയാക്കുന്നതിന് നഴ്സിങ് അസിസ്റ്റന്റ് ഗിരീഷിനെ സഹായിക്കുകയും ശേഷം പി പി ഇ കിറ്റ് ഉൾപ്പടെയുള്ള കോവിഡ് മാലിന്യങ്ങൾ ചെറൂപ്പ ഹെൽത്ത് സെന്ററിൽ എത്തിക്കുകയും ചെയ്ത ശേഷമേ ബഷീറിനു വിശ്രമമുള്ളൂ. ആർ. ടി. പി സി ആർ ടെസ്റ്റാണെങ്കിൽ ശേഖരിച്ച സാമ്പിളുകൾ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതും ബഷീർ തന്നെ.
ഭാര്യയും രണ്ട് മക്കളും ഉള്ള ബഷീറിന്റെ ഏക വരുമാനമാർഗം ദിവസവേതനമായി താത്കാലിക ഡ്രൈവർക്ക് കിട്ടുന്ന 11000രൂപ മാത്രമാണ്. സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ബഷീറിന് നിർഭാഗ്യം കൊണ്ടാണ് PSC ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ പോയത്. കെ എസ് ഇ ബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ 202 ആം നമ്പർ റാങ്ക്കാരനായിരുന്നു ബഷീർ. എന്നാൽ 200ആം നമ്പർ റാങ്ക്കാരന് നിയമനം ലഭിച്ചപ്പോഴേക്കും റാങ്ക് ലിസ്റ്റ് റദ്ദായി. പിന്നീട് സർക്കാർ സ്ഥാപനത്തിൽ ലഭിച്ച താത്കാലിക ജോലിയിൽ സംതൃപ്തനായി സയൂജ്യാമടയുകയാണ് ബഷീർ.
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുഹറാബി ടീച്ചർ ഉപഹാരം നൽകി ബഷീറിനെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ P K ശറഫുദ്ധീൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, റിയാസ് ടി, മുൻസിറ കെ എന്നിവർ സംസാരിച്ചു
